പുതുക്കാട്: ദേശീയപാതയിലെ പുതുക്കാട് ജംഗ്ഷനിൽ മേൽപാലം നിർമാണം ആരംഭിച്ചു. സർവീസ് റോഡിനുള്ള ഭൂമി നിരപ്പാക്കുന്ന പ്രവർത്തനങ്ങളാണ് തുടങ്ങിയത്. ആമ്പല്ലൂരിലെ അടിപ്പാത ഏകദേശം പൂർത്തിയാവുകയും പൂർണമായും ഗതാഗതത്തിന് തുറക്കാവുന്ന നിലയാവുകയും ചെയ്തതോടെയാണ് അടുത്ത ജംഗ്ഷനായ പുതുക്കാട് മേൽപാലം പണി ആരംഭിച്ചത്.
എട്ട് സ്പാനുകളിലായി 5.5 മീറ്റർ ഉയരത്തിലുള്ള മേൽപാലമാണ് പുതുക്കാട് വരുന്നത്. കെഎസ്ആർടിസി സ്റ്റാൻഡിന്റെ വടക്കുവശം മുതൽ കുറുമാലി ക്ഷേത്രം വരെ 1.450 കിലോമീറ്റർ നീളത്തിലാണ് പാലം. പുതുക്കാട് ജംഗ്ഷനിൽ മേൽപാലം യാഥാർത്ഥ്യമാകുന്നതോടെ ദേശീയപാതയിലെ ഗതാഗതക്കുരുക്കിനും വാഹനാപകടങ്ങൾക്കും ശാശ്വത പരിഹാരമാകുമെന്ന് കെ.കെ. രാമചന്ദ്രൻ എംഎൽഎ പറഞ്ഞു.
പലപ്പോഴായി ഉണ്ടായ അപകടങ്ങളിൽ 50പേർ മരിക്കുകയും ആയിരത്തോളം പേർ പരിക്കേൽക്കുകയും ചെയ്ത പുതുക്കാട് ജംഗ്ഷൻ ദേശീയപാത അതോറിറ്റി ബ്ലാക്ക് സ്പോർട്ടായി പ്രഖ്യാപിച്ചിരുന്നു. പോലീസ് റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് പാലിയേക്കര മാതൃകയിൽ എട്ട് തൂണുകളുള്ള മേൽപ്പാലം ദേശീയപാത അതോറിറ്റി അംഗീകരിച്ചത്.
പുതുക്കാട് മേൽപാലം ആവശ്യപ്പെട്ട് കെ.കെ. രാമചന്ദ്രൻ എംഎൽഎ, മുൻ എംപി ടി.എൻ. പ്രതാപൻ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ യോഗങ്ങൾ ചേരുകയും അടിയന്തരമായി പാലംപണി ആരംഭിക്കുന്നതിനായി എംഎൽഎ നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുകയും ചെയ്തിരുന്നു.തുടർച്ചയായി ഉണ്ടായ അപകടങ്ങളെ തുടർന്ന് പുതുക്കാട് മേൽപ്പാലം ജനകീയ സമിതി 100 ദിവസം സത്യഗ്രഹവും നടത്തിയിരുന്നു.